Monday, April 11, 2011

ഉറുമി റിവ്യൂ - URUMI Review -

Share
അധിനിവേശത്തിന്‍റെയും  ചെറുത്തു നില്‍പ്പിന്‍റെയും  ഒരു കാലം. പറങ്കികള്‍ നാട് കൈയെറിയപ്പോള്‍ വിധി പോലെ അവിടെ ഒരു യോദ്ധാവ് ജനിച്ചു. മാനവും ജീവനും രക്ഷിക്കാന്‍ കൈയിലുള്ള സ്വര്‍ണവും പണ്ടവും നല്‍കിയിട്ടും സ്ത്രീകളും കുട്ടികളും ഉള്ള കപ്പലിന് വെള്ളക്കാര്‍ തീയിട്ടു.കൂടെ നില്‍ക്കാന്‍ വിറക്കാത്ത മനസ്സും, ഉറപ്പുള്ള കാലുകളും ഇല്ലായിരുന്നിട്ടും അയാള്‍ പോരാടി. പക്ഷെ അന്തിമ വിജയം പറങ്കി തലവന്‍ വാസ്കോട  ഗാമയുടെ.അവിടെ ആ യോദ്ധാവ് കൊല്ലപെട്ടു.എന്നാല്‍ പാരമ്പര്യവും പ്രതികാരവും കാത്തു സൂക്ഷിക്കാന്‍ പറങ്കികള്‍ ബാക്കി വെച്ച ഒരു പത്തു വയസുകാരന്‍ പയ്യന്‍ ഉണ്ടായിരുന്നു.പച്ച മാംസം കത്തിയ ഗന്ധത്തിനിടയില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണം ഉരുക്കി അവന്‍ ഒരു ആയുധം പണിതു. 'ഉറുമി'.സ്വര്‍ണ നിറമുള്ള ഒരു ഉറുമി.ശ്വസിക്കുന്ന ഓരോ നിമിഷത്തിലും ഓര്‍മ്മകള്‍ ആ പത്തു വയസുകാരനെ വേട്ടയാടി.കാലം അവനെ വളര്‍ത്തി.ഒരു യോദ്ധവിന്‍റെ രൂപവും ഭാവവും മെയ്‌കരുത്തും അവനില്‍ നിറഞ്ഞു.പറങ്കികളുടെ കാലന്‍ ആവാന്‍ അവന്‍ നെഞ്ചു വിരിച്ചു നിന്നു. അവന്‍ 'കേളു നായര്‍'.
 
സന്തോഷ്‌ശിവന്‍റെ സംവിധാനത്തില്‍ ഷാജി നടേശന്‍, പ്രിഥ്വിരാജ് എന്നിവര്‍ നിര്‍മിച്ച 'ഉറുമി' നാല് ഭാഷകളില്‍ ആണ് പുറത്തിറക്കുന്നത്. ഇരുപത്  കോടി നിര്‍മ്മാണ ചിലവുള്ള ഈ സിനിമയില്‍ ഒരു വന്‍ താരനിര തന്നെ ഉണ്ട്. ജെനിലിയ, വിദ്യാബാലന്‍, തബു, പ്രഭുദേവ  ,ആര്യ,  ജഗതി...കൂടെ എണീയാല്‍ തീരാത്ത അത്ര തന്നെ ജൂനിയര്‍ ആര്ടിസ്റ്റുകളും.. ഉറുമി പറയുന്നത് നാം കണ്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തിന്‍റെ കഥയാണ്.നാടും നാട്ടുരാജക്കന്മാരും അടിയാളന്മാരും കുറുക്കന്‍റെ കൌശലം ഉള്ള മന്ത്രിയും അങ്ങനെ, ഫാന്റസിയുടെ ലോകത്ത്, നമ്മുടെ ഭാവനയില്‍ കണ്ടിട്ടുള്ള  അനേകായിരം പേര്‍ ഇരുട്ടിനെ കീറി മുറിക്കുന്ന തിരശീലയില്‍ എത്തുന്നു.
 
'കേരളകഫെ' എന്ന സിനിമയിലെ പത്തില്‍ ഒരു ചെറുകഥയായ 'Island Express'-നെ സംവിധാനം ചെയ്ത ശങ്കര്‍രാമകൃഷ്ണന്‍ ആണ് ഉറുമിയുടെ തിരക്കഥാകൃത്ത്‌. എം.ടി മാത്രം എഴുതി പരിചയമുള്ള വാളും കുന്തവും അതിന്‍റെ ഉന്നവും ഈ ചെറുപ്പക്കാരന്‍ അനായാസേന കൈകാര്യം ചെയ്തിരിക്കുന്നു.ചിത്രത്തിലെ ഓരോ മൂര്‍ച്ചയുള്ള സംഭാക്ഷണവും ശങ്കര്‍രാമകൃഷ്ണന്‍ എന്ന മലയാള സിനിമയുടെ വരുംകാല തിരക്കഥാകൃത്തിനെ അല്ലെങ്കില്‍ സംവിധായകനെ കാണിച്ചു തരുന്നു.
 
വാസ്കോട  ഗാമക്ക്  വേണ്ടി  വല വിരിച്ചിരിക്കുന്ന കേളു നായരുടെ കഥയാണ്‌ 'ഉറുമി'.അയാളുടെ മകന്‍ കേരളത്തിലേക്ക് വരികയും ,അത് വഴി കേളുനായര്‍ അവനെ ബന്ധിയാക്കുകയും ചെയ്യുന്നു.വാസ്കോട ഗാമയുടെ മുദ്രയുള്ള മോതിരം അണിഞ്ഞ വിരല്‍ വെട്ടി എടുത്തു കേളു നായര്‍ വാസ്കോട ഗാമക്ക് അയക്കുന്നു. അത് വഴി അയാളെ കേരളത്തിലേക്ക് വരുത്തുകയാണ് കേളുവിന്‍റെ  ലക്‌ഷ്യം.കേളുവിന്‍റെ ലക്‌ഷ്യം വിജയിക്കുന്നു.മകനെ തിരഞ്ഞു അയാള്‍ എത്തുന്നു.പ്രതികാരത്തിന്‍റെ  ചൂടില്‍ തിളച്ചു മറിയുന്ന മറ്റു ചിലര്‍ കൂടി കേളുവിന്‍റെ ഒപ്പം ഒന്നിക്കുന്നു.
 
ആധുനിക യുഗത്തിലെ  രണ്ടു പേരില്‍ നിന്നുമാണ് കഥ തുടങ്ങുന്നത്. പ്രിഥ്വിരാജ്, പ്രഭുദേവ എന്നിവര്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രങ്ങള്‍ ആടിയും,പാടിയും, കട കെണിയില്‍ പെട്ടും ജീവിക്കുന്നവര്‍ ആണ്. നിനച്ചിരിക്കാതെ ഒരു നേരത്ത് ഇവര്‍ അറിയുന്നു, ഇവരുടെ പൂരവികര്‍ക്ക് അവകാശപെട്ട സ്ഥലത്തെ കുറിച്ച്.അത് വില്‍ക്കുന്ന വഴി വരാന്‍ പോകുന്ന കോടികളെ കുറിച്ചും. ആ സ്ഥലം സന്ദര്‍ശിക്കാന്‍ ഇവര്‍ രണ്ടു പേരും പോകുന്നു.അവിടെ ചെല്ലുമ്പോള്‍ അവര്‍ കേള്‍ക്കുന്നത് മുതുമുത്തച്ചന്മാര്‍ സ്വന്തം നാടിനെ സംരക്ഷിക്കാന്‍ പോരാടിയ ദിനരാത്രങ്ങളെ കുറിച്ചാണ്.രാഷ്ടിയക്കാരും കോടികള്‍ കൈയിലുള്ളവരും സ്വന്തമാക്കാന്‍ ആഗ്രഹിച്ച ആ സ്ഥലം പറഞ്ഞത് ചോരയുടെയും സ്നേഹത്തിന്‍റെയും  സഹനത്തിന്‍റെയും കഥയായിരുന്നു.       
 
ഒരു ചരിത്ര സിനിമ പറഞ്ഞപ്പോള്‍ നല്ലൊരു കഥാഗതിയില്‍  ‍ശ്രദ്ധിക്കാന്‍ സംവിധായകനും, നിര്‍മ്മാതാക്കളും മറന്നു.ദ്രിശ്യ ഭംഗിയില്‍ മറ്റെല്ലാ കുറവുകളെയും നികത്താം എന്നൊരു പാഴ് ചിന്ത ആയിരിക്കണം കാരണം.കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകനും സഞ്ചരിക്കാന്‍ സാധിച്ചില്ല.എന്നിരുന്നാലും മലയാളത്തിനു ഇങ്ങനെ ഒരു ചിത്രം എന്നും  അഭിമാനിക്കാന്‍ വക ഉള്ളത് ആണ്.തെറ്റുകളും കുറ്റങ്ങളും കണ്ടു പിടിക്കുന്നതില്‍ ഉപരിയായി ഇങ്ങനെ ഒരു ചലച്ചിത്ര സംരഭത്തിനു തിരി തെളിച്ച എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയാം.
 
VERDICT : 3/5
വാല്‍ക്കഷണം : കാര്യസ്ഥനും, പോക്കിരിരാജയും, ക്രിസ്ത്യന്‍ സഹോദരങ്ങളും സൂപ്പര്‍ഹിറ്റ്‌ ആകുന്ന ഈ കേരളത്തില്‍, 'ഉറുമി' പോലെ ഉള്ള ചിത്രങ്ങള്‍ ഒരു പക്ഷെ   ചോറിലെ കല്ല്‌ ആയിരിക്കാം !    ‍
 

Thursday, April 7, 2011

ഓഗസ്റ്റ്‌ പതിനഞ്ചും കുറെ സത്യങ്ങളും !

Share
ഒരു ബുള്ളറ്റും ഒരു കണ്ണാടിയും മാസത്തിലെ ഒരു തീയതിയും ഉണ്ടേല്‍ പടമെടുക്കാവോ ? ഇതല്ല, ഇതിനപ്പുറത്തെ അതിക്രമം കാണിച്ചിട്ടുള്ളവരാണ് നമ്മുടെ ഈ കഥയിലെ താരങ്ങള്‍. കൈലാസം ഷാജിയും, അടുത്ത കുറെ വര്‍ഷങ്ങളായി പേന കൊണ്ട് പ്രേക്ഷകരെ  ദ്രോഹിക്കുന്ന സ്വാമിജിയും കുറെ നാളുകള്‍ക്കു ശേഷം ഒന്നിച്ച ഒരു ഓഗസ്റ്റ്‌ 15. ഈ സമയം എം.മണി കാശുള്ള പെട്ടിയുമായി അവരുടെ ഇടയിലേക്ക് എത്തി. ബാക്കിയുള്ള രണ്ടു പേരുടെ ഉദ്ദേശം മുഖ്യമന്ത്രിയെ കൊലപെടുത്തുക എന്നതാണ്. മണി കാശു നിറച്ച പെട്ടി അവരുടെ മുന്നിലേക്ക്‌ വെച്ചു. പിന്നെ സ്വാമിജിക്ക് വേറൊന്നും ആലോചിക്കാനേ ഉണ്ടായിരുന്നില്ല. സുര്യന്‍ അസ്തമിക്കുന്നതിനു മുന്‍പേ പ്ലാനുകള്‍ എഴുതി കൂട്ടി. പക്ഷെ അവിടെ ഒരു രക്ഷകന്‍ അവതരിച്ചു. അതെ, ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ പുനര്‍ജനിക്കുകയാണ്. പെരുമാള്‍. ഓഗസ്റ്റ്‌ 1 എന്ന ഹിറ്റ്‌ ചിത്രത്തിന്റെ മോഡേണ്‍ പതിപ്പ് ആണ് ഓഗസ്റ്റ്‌ 15. 2011 മോഡല്‍ കൂളിംഗ്‌ ഗ്ലാസും, ഏറ്റവും പുതിയ ബുള്ളറ്റും  ആ മോഡേണ്‍ കാലഘട്ടത്തിന്‍റെ ഭാഗമാണ്. 
 
ഇനിയൊരു ഫ്ലാഷ് ബാക്ക്. 'ദ്രോണ' എന്ന ചിത്രത്തിന്‍റെ റീല്‍ നാട്ടിലെ പിള്ളേര്‍ക്ക് കൂടി കളിക്കാന്‍ വേണ്ടാത്ത ഒരു ദിവസം. സംവിധായകന്‍ ഷാജി കൈലാസ് തകര്‍ന്ന ഹൃദയവുമായി വീട്ടിലെ കോഴികള്‍ക്ക് ചോറ് കൊടുക്കുന്നു.ഭാര്യയും മലയാളിയുടെ പഴയ നായികയായ ആനി കൂടി അന്നേ ദിവസം ഒന്നും കഴിച്ചിട്ടില്ല എന്ന് ഓര്‍ക്കണം.ഈ സമയം, വീട്ടിലെ മൊബൈല്‍ ഒന്ന് ശബ്ദിച്ചു. ദ്രോണയുടെ നിര്‍മ്മാതാവ് എം.മണി ആണ് വിളിക്കുന്നത് എന്ന് കരുതി ഷാജി ആ വശത്തെക്കെ ചെവി കൊടുത്തില്ല.മൊബൈല്‍ സൌണ്ട് കാരണം പഠിക്കാന്‍ ബുദ്ധിമുട്ടിയ ആ വീട്ടിലെ കുഞ്ഞു കുട്ടി ഇതൊന്നും അറിയാതെ പോയി മൊബൈല്‍ എടുത്തു. ഗംഭീര്യമാര്‍ന്ന ആ സ്വരം ദൂരെ ഇരുന്നിട്ട് കൂടി ഷാജി തിരിച്ചറിഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നിര്‍മ്മാതാവ് മണിയെ ഒരിക്കല്‍ കൂടി രക്ഷപെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.അതിനു ചുക്കാന്‍ പിടിക്കാന്‍  ഷാജിയും വേണം എന്ന് മമ്മൂട്ടി പറഞ്ഞു.ഒരു വേളയില്‍ സിനിമ സംവിധാനം എന്ന പണി വരെ നിര്‍ത്തിയാലോ എന്ന് വിചാരിച്ചിരുന്ന ഷാജി അതോടെ തീരുമാനങ്ങളെ കാറ്റില്‍ പരത്തി, മലയാള സിനിമയ്ക്കു മറ്റൊരു സൂപ്പര്‍ ഹിറ്റ്‌ ഒരുക്കാനായി ഒരുങ്ങി.വീട്ടില്‍ വീണ്ടും അടുക്കളയില്‍ നിന്നും പുക പൊങ്ങി. ചോറ് മാറി വീട്ടില്‍ എങ്ങും ബിരിയാണിയുടെ മണം പരന്നു.പാവം കോഴികള്‍ വീണ്ടും പട്ടിണിയായി. മലയാളക്കരയാകെ ഒരു സൂപ്പര്‍ ഹിറ്റ്‌ മണം കാട്ടു തീ പോലെ പടര്‍ന്നു.
 
മാര്‍ച്ച്‌ 24. ബുള്ളറ്റിന്റെ കുടു കുടാ ശബ്ധത്തോടൊപ്പം എം. മണിയുടെ ഹൃദയവും ഇടിക്കുന്നു.ഓഗസ്റ്റ്‌ 15 റിലീസ് ഇന്നാണ്.ആദ്യ ഷോ തുടങ്ങി കഴിഞ്ഞു.അംഗ വൈകല്യം ബാധിച്ച മാതിരിയുള്ള നടപ്പും, കൂളിംഗ്‌ ഗ്ലാസ്‌ താഴെ വെക്കാതെയും വില്ലനെ  ഇടിക്കുന്ന നായകന്‍.ആദ്യ റിപ്പോര്‍ട്ട്‌ കേള്‍ക്കാന്‍ അക്ഷമയോടെ കാത്തിരിക്കുന്ന ഷാജി കൈലാസും, സൂപ്പര്‍ സ്റ്റാര്‍-ഉം. പ്രതീക്ഷ തെറ്റിയില്ല. പെട്രോള്‍ ഇല്ലാതെ കിതക്കുന്ന ബുള്ളെറ്റ് പോലെ കഥയില്ലാത്ത  ഷാജി കൈലാസ് പടവും കിതക്കുന്നു എന്ന ആദ്യ റിപ്പോര്‍ട്ട്‌ വ്യാപകമായി.മറ്റൊരു സൂപ്പര്‍ താര ചിത്രത്തിന്‍റെ പ്രതീക്ഷകള്‍ കൂടി അസ്തമിച്ചു.ഷാജി വീണ്ടും കോഴിക്കുള്ള ചോറുമായി അവറ്റകള്‍ക്ക് വട്ടം ഇരുന്നു. സ്വാമിജി പുതിയ അനേഷണ കുറിപ്പുകള്‍ എഴുതി തുടങ്ങി.മലയാള സിനിമയില്‍ വീണ്ടും പവനായികള്‍ ശവമായി കൊണ്ടേ ഇരിക്കുന്നു.
 
സൂപ്പര്‍സ്റ്റാര്‍ സിനിമകളെ മാത്രമേ മലയാള പ്രേക്ഷകര്‍ സ്നേഹിച്ചിട്ടുള്ളൂ.പുതിയ താരങ്ങളെ ഇഷ്ടപെടണമെങ്കില്‍ അവര്‍  തമിഴ്നാട്ടില്‍ നിന്നോ അങ്ങ് ആന്ത്രയില്‍ നിന്നോ മറ്റും വരണം.പക്ഷെ മലയാളത്തിലേക്ക് വരുന്ന പുതുമുഖങ്ങള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാം. ഉണങ്ങിയ അഭിനയവും 'അയ്യോ പാവം' മുഖവും പുതിയ താരങ്ങളുടെ ചിത്രങ്ങളെ സ്നേഹിക്കുന്നതില്‍ നിന്നും മലയാളി പ്രേക്ഷകരെ അകറ്റുന്നു. മാത്രവുമല്ല, നല്ല സംവിധായകരുടെ ചിത്രങ്ങളിലൂടെ എന്‍ട്രി കിട്ടാത്തതും ഇവര്‍ക്ക് അടിയാകുന്നു.നല്ല സിനിമകളെ പോലെ , നല്ല താരങ്ങളെയും   വരും കാല മലയാള സിനിമയ്ക്കു സംഭാവന ചെയ്യുക എന്നത് നിലവിലുള്ള സംവിധായകരുടെ കടമയാണ്.ഒരു പത്തു പതിനഞ്ചു വര്‍ഷത്തിനിടക്ക് വിരലില്‍ എണ്ണാവുന്ന നല്ല താരങ്ങളെ മാത്രമേ പ്രേക്ഷകന് ലഭിച്ചിട്ടുള്ളൂ. ശങ്കരാടി, പപ്പു, ഭരത് ഗോപി അങ്ങനെ ഇന്ത്യന്‍ സിനിമയ്ക്കു മുന്നില്‍ മലയാളത്തിന്‍റെ മഹത്വം ഉയര്‍ത്തി പിടിച്ച ഒരു പിടി കലാകാരന്മാരുടെ നീണ്ട നിരയുള്ള കൊച്ചു കേരളം.ഇന്ന് കൈലെഷ്, അസിഫ്, ജയസുര്യ  അങ്ങനെ, സ്വകാര്യ ചാനലുകളുടെ ബലത്തില്‍ മാത്രം പിടിച്ചു നില്‍ക്കുന്ന കലാകാരന്മാര്‍. സ്വന്തം നേട്ടങ്ങള്‍ക്ക്‌ മുന്നില്‍ ഒരു നാടിന്‍റെ അന്തസിനു  വില പറയുന്ന കുറെ മൂരാച്ചികളുടെ കൈയില്‍ അകപെട്ടു പോയി നമ്മുടെ സിനിമ.മുന്‍നിരയില്‍ ആരാലും തിരുത്തപെടാന്‍ കഴിയാത്ത കുറെ സംഘടനകള്‍.മാധ്യമങ്ങളുടെ മുന്നില്‍ ചിരിച്ചു വര്‍ത്തമാനം പറയുമ്പോഴും , കൂടെയുള്ളവനെ ഉയരത്തില്‍ പറക്കാന്‍ വിടാതെ കാലില്‍ ചവുട്ടി പിടിക്കുന്ന ഒരു കൂട്ടം പാരകള്‍. 
 
വര്‍ണങ്ങളുടെ ലോകത്ത് കരിങ്കൊടി നാട്ടാന്‍ കച്ച കെട്ടിയവര്‍ക്ക് നല്ല ബുദ്ധി തോന്നണേ എന്ന് നമ്മക്ക് ഈശ്വരനോട് അപേക്ഷിക്കാം !