Monday, October 10, 2011

ഇന്ത്യന്‍ റുപീ : Indian Ruppee Review - A Renjith Movie

Share

മലയാളി പ്രേക്ഷകരുടെ നല്ല സിനിമയോടുള്ള അഭിരുചി കളഞ്ഞതില്‍  മുഖ്യ പങ്കു വഹിച്ച  കുറെ ആള്‍ക്കാരുടെ കൂട്ടത്തിലെ പ്രമുഖര്‍ ആണ് ദിലീപ്-സിബി-ഉദയകൃഷ്ണ ടീം. ഒരേ തരം തട്ടു പൊളിപ്പന്‍ സിനിമകള്‍ കണ്ടു മലയാളി നല്ല സിനിമകള്‍ ഓടുന്ന കൊട്ടകയില്‍ നിന്നും ഓടി ഒളിച്ചപ്പോള്‍ ഇവിടെ തകര്‍ന്നത് കാത്തു സൂക്ഷിച്ച അന്തസ്സ് ആയിരുന്നു. ഒഴുക്കില്‍ പെട്ട് എല്ലാ സംവിധായകരും പോയപ്പോഴും അതിനെതിരെ നീന്താന്‍ കെല്‍പ്പുള്ള, ചങ്കുറപ്പുള്ള കുറച്ചു പേരെ കാലം സൂക്ഷിച്ചു വെച്ചിരുന്നു.

കച്ചവട സിനിമയുടെ അമരക്കാരന്‍ ആയി നിന്നപ്പോള്‍ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് രഞ്ജിത്തും നല്ല സിനിമയുടെ നാളേക്കുള്ള ഉദ്യമത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍  പിറവിയെടുത്തത് പ്രാഞ്ചിയേട്ടനും, നല്ല തിരക്കഥയും, പലേരി മാണിക്യവും ഒക്കെ ആയിരുന്നു.ഓഗസ്റ്റ്‌ സിനിമ കൊണ്ടു വന്ന ഒക്ടോബര്‍ മാസത്തിലെ ഇന്ത്യന്‍ റുപ്പീ എല്ലാ തരത്തിലും ഒരു ഉയര്‍ത്തെഴുന്നെല്‍പ്പാണ്.മലയാള സിനിമക്കും, കൂലി സംഘടനകള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ  ചവുട്ടി പുറത്താക്കിയ മഹാ നടന്‍ തിലകനും, ഒരു കല്യാണം കഴിച്ചതിന്റെയും
രണ്ടു മൂന്ന്  കള്ളങ്ങള്‍ ഒരുമിച്ചു പറഞ്ഞതിന്റെയും പേരില്‍ ടിന്റു മോനെ കടത്തിവെട്ടിയ പ്രിഥ്വിരാജ് എന്ന ഈ സിനിമയിലെ നായകനും പണമിറക്കിയവന്റെയും.

ഇന്നത്തെ തലമുറയിലെ ഒരു സാധാരണക്കാരനാണ് ജയപ്രകാശ്. ചുറ്റുപാടുകള്‍ അവനെ ഒരു റിയല്‍ എസ്റ്റേറ്റ്‌ ബ്രോക്കെര്‍ ആക്കുന്നു. അവന്‍ ആ ജോലി ആസ്വദിക്കുന്നുമുണ്ട്. കോഴിക്കോട് നഗരത്തിലെ  വിലപിടിപ്പുള്ള മറ്റു രണ്ടു ബ്രോക്കെര്‍മാരുടെ വാല് ആണ് ജെ.പി ഇന്ന്.അപ്രതീക്ഷിതമായി  അവന്‍ പരിചയപെടുന്ന അച്യുത മേനോന്‍ എന്ന വൃദ്ധന്‍, അയാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റമാണ് ചിത്രം പറയുന്നത്. കാശ് ഉണ്ടാക്കാനായി ജീവിതം കൊണ്ടു ചൂതാട്ടം നടത്തുമ്പോള്‍ സന്ധ്യ മയക്കത്തില്‍ വീട്ടില്‍ കാത്തിരിക്കുന്നവരെ അവന്‍ ഓര്‍ക്കുന്നില്ല.നഷ്ടപ്പെട്ട് പോകുമായിരുന്ന സുന്ദരമായ ജീവിതം തിരിച്ചു കിട്ടുമ്പോള്‍  ജെ.പി മനസിലാക്കുന്നത്‌ കഴിഞ്ഞു പോയ ഇന്നലെയുടെ ഐശ്യരമാണ്. ഈ ചിത്രം പറയുന്നത് ഇന്നത്തെ സമൂഹത്തിന്‍റെ മാത്രമല്ല, കാലഘട്ടത്തിന്  അതീതമായ ഒരു സത്യം കൂടിയാണ്. മനസിലാക്കാന്‍ കഴിവുള്ളവര്‍ അങ്ങനെ ചെയ്യട്ടെ, എന്നതാകും സംവിധായകന്‍ ഉദ്ദേശിച്ചത്.

ജഗതി, തിലകന്‍,മാമ്മൂക്കോയ എന്നിവരുടെ അഭിനയ മുഹൂര്‍ത്തങ്ങളാല്‍  സമ്പന്നമാണ് 'ഇന്ത്യന്‍ റുപ്പീ'.നായകനെ പലപ്പോഴും ഇവര്‍ നിഷ്പ്രഭമാക്കുന്നുണ്ട്. എന്നിരുന്നാലും  ജെ.പി എന്ന ജയപ്രകാശിന്റെ മാനറിസങ്ങള്‍ പ്രിഥ്വിരാജ് എന്ന ഭാവി മലയാള സിനിമയുടെ സൂപ്പര്‍ നായകന്‍റെ കൈയില്‍ ഭദ്രമാണ്. റീമ കല്ലിങ്ങല്‍, ടിനി ടോം, ലാലു അലക്സ്‌, രേവതി എന്നിവരും ഉള്‍പ്പെട്ട ഈ സിനിമയുടെ താരനിര തങ്ങളുടെ ജോലികള്‍ ഒരു വിധം ഭംഗിയായി തന്നെ ചെയ്തു എന്ന് വേണം പറയാന്‍.

മനോഹരമായ ഒരു സായാന്ഹത്തില്‍ പ്രകൃതി ഒരുക്കിയ സംഗീതം ആസ്വദിക്കുന്ന പോലെ ഈ ചിത്രത്തിലും പ്രേക്ഷകനു വേണ്ടി  ശഹബാസ് അമന്‍ ഒരുക്കിയ 'ഈ പുഴയും, സന്ധ്യകളും'  എടുത്തു പറയേണ്ട ഒരു ഗാനോപഹാരമാണ്. കോഴിക്കോടിന്‍റെ മനോഹാരിത പകര്‍ത്തുന്നതില്‍ ക്യാമറമാന്‍ എസ്.കുമാറും മിടുക്ക് കാണിച്ചപ്പോള്‍ മലയാളിക്ക് ലഭിച്ചത് വിഷു കൈനീട്ടം പോലെ സ്വാദുള്ള ഒരു ഇന്ത്യന്‍ റുപീ.

അഴിക്കുന്തോറും മുറുകുന്ന കെട്ടുള്ള ഒരു കഥയൊന്നുമല്ല ഈ ചിത്രത്തിന്. പത്മരാജന്‍റെ സിനിമകളെ പോലെ ഒരു ചെറുകഥയെ സിനിമയുടെ സാധ്യതകളിലേക്ക് എത്തിക്കുന്നു. കണ്ടു മടുത്ത പ്രേമവും, ജാരസന്ധതി കഥകളേക്കാളും പ്രേക്ഷകന്‍ കാണാന്‍ ആഗ്രഹിക്കുന്നത് തനിക്കു നേരെ തുറന്നു പിടിച്ച കണ്ണാടികളെ  ആണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു.ശ്രീനിവാസനും, സത്യന്‍ അന്തിക്കാടും ഒക്കെ വിജയിച്ചതും ആ കഥ പറചിലുകളിലൂടെ മാത്രം ആയിരുന്നല്ലോ.

VERDICT: 3.5/5